Saturday, 22 April 2017

മണ്ണിന്റെ തീരാത്ത ദാഹത്തിന്
വിണ്ണിന്റെ തോരാത്ത മഴ
മണ്ണിന്റെ ദീർഘനിശ്വാസം
മന്നിലാകെ നിറഞ്ഞു
അതറിഞ്ഞതിന്റെ പുളകമാണത്രേ
മരമഴയായ് പൊഴിയുന്നത്
മഴയെ തന്നെ ധ്യാനിച്ചുകൊണ്ടുള്ള
മണ്ണിന്റെ അതിരൂഢപ്രണയം
ചുറ്റുമെത്രയോ കെട്ടിടഭീമന്മാർ
വന്നാലും ഗൗനിക്കാതുള്ള തീവ്രപ്രണയം
ഇടയ്ക്കു വന്നു പൊഴിഞ്ഞു പിരിഞ്ഞുപോയാലും
ആ ഓർമ്മകളെ മാത്രം താലോലിച്ച്
വേരിലൂടെ, ഞരമ്പിലൂടെ ഇലയായ്‌,
പൂവായ്, മണമായ്, തടിയായ് പടർത്തി
ഒടുക്കം വീണ്ടും മണ്ണിലേക്ക്
ഇന്നലത്തെ രാത്രിമഴയ്ക്ക്
നക്ഷത്രങ്ങൾ കണ്ണുചിമ്മിയതും,
ചന്ദ്രൻ എങ്ങോ ദൂരെപോയ്മറഞ്ഞതും
മണ്ണിന്റെ മോഹം അറിഞ്ഞതുകൊണ്ടാണ്